Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Tuesday, February 8, 2011

മലയാള മനസ്സുകള്‍

മലയാള മനസ്സുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുവാന്‍ എന്താണ് കാരണം .ദുരന്തത്തിന്‍റെയും കണ്ണീര്‍കടലിന്‍റെയും നേരെ സ്വന്തം മൊബൈല്‍ ക്യാമറ നീട്ടി private entertainment collection വര്‍ദ്ധിപ്പിക്കാന്‍ തത്രപ്പെടുന്ന ക്രൂരന്മാരാകാന്‍.അയല്‍പക്കത്തെ കൊച്ചുകുടുംബം ആത്മഹത്യയുടെയും ജീവിതത്തിന്റെയും നേര്‍ത്ത ചരടിലൂടെ ഇടറിയ യത്രയിലാണെന്നറിഞ്ഞിട്ടും സുഖലോലുപതയുടെ മാളത്തിലൊളിച്ചിരിക്കുന്ന പെരുച്ചാഴികളായിരിക്കാന്‍....അയലത്തെ മുറിയില് നിന്നുയരുന്ന തേങ്ങലുകള്‍ ചെവിയിലെത്തിയാലും ഹ്രുദയത്തിലെത്താത്ത്... അടുത്ത കംപാര്‍ട്ടുമെന്‍റില്‍ നിന്നും തെറിച്ചു വീഴുന്ന ഒരു പെണ്‍പൂവിന്‍റെ ദ്രുശ്യം കണ്ണിലെത്തിയാലും മനസ്സിലെത്താത്ത ഹ്രുദയശൂന്യരാകാന്‍... തെരുവില്‍ അപഹസിക്കപ്പെടുന്നത് ചുരിദാറിനും സാരിക്കുമുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന നിതംബ മാറിടങ്ങളല്ല സന്തം സഹോദരിയുടെ /മകളുടെ ഹ്രുദയമാണെന്ന് മനസ്സിലാകാത്ത നപുംസകങ്ങളാകാന്‍ എന്താണ് കാരണം

Tuesday, July 27, 2010

കാബൂള്‍ ലീക്ക്

വിക്കി ലീക്ക്സ് അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു എസ് മിലിറ്ററിയുടെ ഏകദേശം എഴുപത്തയ്യായിരം രഹസ്യ റിപ്പോര്ട്ടുകള്‍ പരസ്യപ്പെടുത്തി. രഹസ്യം ചോര്ത്തിയതായി സംശയിക്കുന്ന ഇരുപതുകാരനായ യു എസ്മിലിറ്റ്റി ഒഫീസര്‍ അറസ്റ്റില്‍ കുറ്റം തെളിഞ്ഞാല്‍ അമ്പത് വര്‍ഷം വരെ ജയില്‍ വാസമനുഭവിക്കേണ്‍ടി വന്നേക്കാം

അഫ്ഗാന്‍ ഡയറി ഒരു പക്ഷെ ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ യാഥാര്ഥ്യത്തെ കുറിച്ചു പുറത്തു വന്ന ഏക ആധികാരിക റിപ്പോര്‍ട്ട് ആകാം. നമ്മെ സമ്പത്തിച്ചിടത്തോളം മരിച്ച പതിനയിരങ്ങള്‍ വെറും അക്കങ്ങള്‍ മാത്രം പക്ഷെ രഹസ്യ റിപ്പോര്ട്ടുകള്‍ അതിലെ ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍, സ്ഥലം എന്നിവ വിവരിക്കുന്നു
പാകിസ്ഥാന്‍റെ ഐ എസ് ഐ യുടെ താലിബാന്‍ ബന്ധത്തെ പറ്റി USന നേരത്തെ വിവരമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് ആ ഭീകരരാജ്യത്തിന്റെ അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെയും ഇന്‍ഡ്യയെയും ഞ്ഞെട്ടിപ്പിക്കുന്നത്

wikileaks ല്‍ കൂടുതല്‍ വായിക്കാം

Saturday, November 22, 2008

ഒരു പൂ(പേ)ക്കിനാവ്‌

ഒരു കണ്ണിറുക്കലിന്റെ കുളിര്‍കാറ്റില്‍
ആലോലമാടി
ഒരുപെണ്‍പൂവ്‌....

ഒരു കള്ളച്ചിരിയുടെ നനുമഴയില്‍
ആകെ തരളിതയായി
ഒരിളം പൂവ്‌....

ഒരുകുഞ്ഞു ചുംബനത്തിന്റെ നിലാവെളിച്ചത്തില്‍
കോരിത്തരിച്ചൂ
ഋതുമതിപ്പൂവ്‌...

ഒരാലിംഗനത്തിന്റെ ആലിപ്പഴവര്‍ഷത്തില്‍
ആകെ നനഞ്ഞു പോയ്‌
ഒരു സുന്ദരിപ്പൂവ്‌...

ഒരു സര്‍പ്പസീല്‍ക്കാരത്തിന്റെ രാത്രിമഴയില്‍
ആകെ തളര്‍ന്നുപോയി
ഒരു സൗരഭ്യപ്പൂവ്‌...

ഒരുകൊടുംകാറ്റിന്റെ തീക്ഷ്ണ താണ്ഡവത്തില്‍
വേരറ്റുപോയി
ഒരു നൊമ്പരത്തിപ്പൂവ്‌


പിന്നീടൊരുനാള്‍
നഗരത്തിലെ കുപ്രസിദ്ധ ഹോട്ടലില്‍ നിന്നും
അറസ്റ്റ്‌ ചെയ്യപ്പെട്ട്‌
പോലീസ്‌ വാഹനത്തിലിരിക്കുമ്പോള്‍
അവള്‍ മുഖം കുനിച്ചില്ല
തരളിതയായില്ല
കൈലേസാല്‍ കണ്ണുകള്‍ പൊത്തിയില്ല
അവള്‍ തുറിച്ചു നോക്കി
ലോകത്തിന്റെ കണ്ണുകളിലേക്ക്‌
Straight in to the eyes

Sunday, November 2, 2008

ഒരു പട്ടി ചത്തുകിടക്കുന്നു

ഒരു വൃത്തവുമില്ലാതെ ചതുരത്തിലെഴുതിയ ഈ വരികള്‍, ഒരു പാടു കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ട്‌ ഇതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ല എങ്കിലും ഇവിടെകുറിച്ചിടുന്നു

ഒരു പട്ടി ചത്തുകിടക്കുന്നു


ഒരു പട്ടി ചത്തുകിടക്കുന്നു
പാതയോരത്ത്‌ കാലുകള്‍ നീട്ടി
പാതി തുറന്ന കണ്ണുകളാല്‍ ലോകത്തെ നോക്കി
കൂര്‍ത്ത ചെവികളിലൂടെന്തെല്ലാമോ കേട്ട്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു


തലയില്‍ വട്ടക്കെട്ടില്ല
മൂക്കില്‍ പഞ്ഞിയില്ല
നാറിയ പൂക്കളാല്‍ തീര്‍ത്ത റീത്തുകള്‍ ദേഹത്തില്ല
ചിതറിയകുടല്‍ മാലകള്‍കൊത്തിത്തിന്നും
കാക്കകള്‍ മാത്രം ചുറ്റിനും


സായാഹ്നമായി
സ്കൂളുകള്‍, ഓഫിസുകള്‍ വിട്ടു
അണമുറിയാത്ത പ്രവാഹമായി
ചത്തു കിടക്കുന്ന പട്ടിയെ തിരിഞ്ഞൊന്നു നോക്കാതെ
നായിന്റെ മക്കള്‍ സ്വന്തം വീടു തേടി യാത്രയായി
ഇരുള്‍ വീഴുന്ന പാതയോരത്ത്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു

Friday, October 24, 2008

മാപ്പിളപ്പാട്ടുകള്‍

ഈയടുത്ത ദിവസം സിനിമാ നടന്‍ മാമുക്കോയ ലോകത്തില്‍ ആകെ പ്രണയം എന്ന ഒരു വികാരം മാത്രമേ ഉള്ളൂ എന്നുതോന്നും ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ കേട്ടാല്‍ വേറെ എന്തൊക്കെയുണ്ട്‌ പാടാന്‍ എന്നൊരഭിപ്രായം പ്രകടിപ്പിച്ചതായി കണ്ടു അദ്ദേഹത്തിന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിപ്പില്ലെങ്കിലും. സമകാലീന മാപ്പിളപ്പാട്ടുകള്‍ക്ക്‌ ക്വാണ്ടിറ്റി യില്‍ വര്‍ദ്ധനയുണ്ടെങ്കിലും ക്വാളിറ്റിയില്‍ അപചയം സംഭവിച്ചിട്ടുണ്ട്‌ എന്നൊരഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളത്‌

ഒരു മുസ്ലീമല്ലെങ്കിലും ഒരു മലപ്പുറത്തുകാരനായതുകൊണ്ടാകാം പഴയ മാപ്പിളപ്പാട്ടുകളുടെ ഒരു ആസ്വാദകനും ആരാധകനുമാണ്‌ ഞാന്‍ എണ്‍പതുകളിലൊക്കെ മലപ്പുറത്ത്‌ എന്തു പരിപാടികളുണ്ടായാലും അതിന്റെ അവസാനം മാപ്പിളപ്പാട്ടുകള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ഗാനമേള ഉണ്ടാകുമായിരുന്നു. കുട്ടിയും വിളയില്‍ വല്‍സലയും(ഫസീല) മറ്റനേകം പാട്ടുകാരും പാടുന്ന കരിക്കിന്‍ വെള്ളം പോലെ മധുരിമയാര്‍ന്ന മൊയിങ്കുട്ടി വൈദ്യരുടെയും മറ്റു കവികളുടെയും വരികള്‍. പിന്നെ "അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളും"അതു കഴിഞ്ഞ്‌ "എത്രയും പ്രിയപ്പെട്ട..." ഗള്‍ഫ്‌ കത്തുകളും(കത്തു പാട്ടുകള്‍ എന്നൊരു ഉപ വിഭാഗം തന്നെയുണ്ടായി) അവ പകര്‍ന്നു തന്ന ആ അനുഭൂതിയുടെ നുറുങ്ങു തരികള്‍ അലിഞ്ഞു തീരാതെ ഇന്നും മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതുകൊണ്ടാകാം ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കാനിഷ്ടം തോന്നുന്നുണ്ടെങ്കിലും പൂര്‍ണമായും അങ്ങോട്ട്‌ ആസ്വദിക്കാന്‍ കഴിയാത്തത്‌. ഏതെങ്കിലും ഒരു മുസ്ലിം പെണ്‍പേരും പിന്നെ പുട്ടിനു തേങ്ങയിടുന്ന പോലെ "ഖല്‍ബ്‌, മൊഹബത്ത്‌, മൊഞ്ചത്തി ,ഹൂറി, കിനാവ്‌, റംസാന്‍ നിലാവ്‌, ലങ്കുന്ന: തുടങ്ങിയ വാക്കുകളും ചേര്‍ന്നാല്‍ മാപ്പിളപ്പാട്ടായി എന്നു ധരിക്കുന്ന പാട്ടെഴുത്തുകാര്‍ മാറി മാപ്പിളചരിത്രത്തിലും കലയിലും അവഘാഹമുള്ള കവികള്‍ പേനയെടുത്തു തുടങ്ങിയാലേ രക്ഷയുള്ളു പഴയ പാട്ടുകളുടെ വരികള്‍ ഓര്‍മയുള്ളവര്‍ കമന്റായി എഴുതി ചേര്‍ക്കാന്‍ അപേക്ഷ