Saturday, July 5, 2008

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വന്‍ വര്‍ധന എണ്ണ കമ്പനികള്‍ക്ക്‌ ദിവസവും കോടിക്കണക്കിനു നഷ്ടമുണ്ടാക്കുന്നു എന്ന മുറവിളി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏതാനും വര്‍ഷങ്ങളായി ഏതായാലും ദിവസവും കോടികള്‍ നഷ്ടവും, സാമ്പത്തിക വര്‍ഷാവസാനം ഒരു കൊല്ലത്തെ ലാഭ നഷ്ട കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എണ്ണ കമ്പനികള്‍ക്ക്‌ വന്‍ ലാഭവും കാണുന്ന മാന്ത്രിക വിദ്യയുടെ അര്‍ത്ഥവും വ്യാകരണവും മനസ്സിലാകാതെ ഈയുള്ളവന്‍ അന്തം വിട്ട്‌ പൊന്തയില്‍ കേറീട്ടുണ്ട്‌നാലു വര്‍ഷം മുന്‍പ്‌ 30ഡോളറുണ്ടായിരുന്ന ഒരു ബ്ലുബാരല്‍ ക്രൂഡ്‌ ഓയില്‍ വില 130-140ലെത്തി നില്‍ക്കുമ്പോള്‍ പെട്രോള്‍ വില ചുരുങ്ങിയത്‌ 140/ലിറ്റര്‍ എങ്കിലും ആകണമെന്നാണ്‌ എണ്ണ മന്ത്രാലയം എന്ന കുന്ത്രാലയത്തിനു കിട്ടിയിട്ടുള്ള ശുപാര്‍ശ. ഇങ്ങളു ബേജാറാകാതിരി കുഞ്ഞാലി കഴിഞ്ഞ ആഴ്ചകളില്‍ ചില പ്രമുഖ പത്രങ്ങളിലും വാരികകളിലും വന്ന മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേദ്ധ്യവുമെല്ലാം കൂട്ടിക്കുഴച്ച്‌ നമുക്കൊന്ന് പരിശോധിക്കാം.
എണ്ണ കമ്പനികളെ രണ്ടായി തരം തിരിക്കാം നമ്മള്‍ സധാരണ എണ്ണ കമ്പനികള്‍ എന്നു വിളിക്കുന്നതും എന്നാല്‍ യധാര്‍ഥത്തില്‍ ഓയില്‍ മാര്‍കെറ്റിംഗ്‌ കമ്പനി കളുമായ ഐ.ഒ.സി, എച്‌.പി തുടങ്ങിയവ അതിനു പുറമെ രണ്ടാമത്തെ ജനൂസ്സ്‌ സ്വന്തം റിഫൈനറികളാല്‍ ഇന്ത്യയില്‍ നിന്നും നമ്മുടെ എണ്ണ കുഴിച്ചെടുക്കുന്ന ചില കുത്തകകള്‍ ആടുകളെ തമ്മിലടിപ്പിച്ച്‌ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെയുള്ള ഈ ഇന്ത്യയിലെ ഓയില്‍ പ്രോഡ്യൂസര്‍സ്‌ ഉണ്ടാക്കുന്ന ലാഭത്തിന്റെ കഥ കേട്ടാല്‍ എന്റെ പൊന്നു കുഞ്ഞാലീ ബോധോം പോവും ബാധേം പോവും.
ഇന്ത്യ ഓയില്‍ കുഴിച്ചെടുക്കുന്നതില്‍ അത്ര മോശമൊന്നുമല്ല 2007ല്‍ ഇന്ത്യയിലെ മൊത്തം ഉപഭോഗം ഏകദേശം 147മില്യണ്‍ ടണ്‍ ആയിരുന്നു.അതില്‍ 34 മില്യണ്‍ ടണ്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതായിരുന്നു. അതായത്‌ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം നാലിലൊന്ന് നമ്മള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഉല്‍പാദിപ്പിച്ചത്‌ ഒ.എന്‍.ജി.സി യും സ്വകാര്യ കമ്പനികളായ റിലയന്‍സ്‌, കൈന്‍ മുതലായ കമ്പനികളാണ്‌.ഇതില്‍ പൊതു കമ്പനിയായ ഒ.എന്‍.ജി.സി മിതമായ വിലയ്ക്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുമ്പോള്‍ റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഇന്റര്‍നാഷണല്‍ വിലയ്ക്കാണ്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുന്നത്‌ അതായത്‌ 30ഡോളറിനു വിറ്റിട്ട്‌ നല്ല ലാഭം കിട്ടിയിരുന്ന സ്ഥാനത്ത്‌ അതേ സാധനം അതേ നിര്‍മാണ ചിലവിലുണ്ടാക്കി 130ഡോളറിന്‌ എണ്ണ കമ്പനികള്‍ക്ക്‌ നല്‍കുന്നു. ഇന്റര്‍നാഷണല്‍ മാര്‍കറ്റില്‍ അത്രയും വിലയുണ്ടെന്ന ഒറ്റ കാരണം കൊണ്ട്‌ സര്‍ക്കാരും ഇതിനു കൂട്ടു നില്‍കുന്നു. എന്തിനു തൊള്ളപൊളിക്കണ്‌ കുഞ്ഞാലി കോയിക്കച്ചോടം തൊടങ്ങിയ നേരത്ത്‌ ബാപ്പായ്ക്‌ ഒരു എണ്ണക്കിണര്‍ കുയിക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇപ്പൊ അമ്പാനിയുടെ കൂടെയിരുന്ന് തന്തൂരിയടിക്കാമായിരുന്നില്ലെ.അത്‌ സ്വകാര്യകൊള്ള ഇനി സര്‍ക്കാര്‍ കൊള്ള കേട്ടുകൊള്ളു. 50രൂപ വിലവരുന്ന ഒരു ലിറ്റര്‍ പെട്രോളിന്‌ സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ്‌ ഡ്യൂട്ടി 13.45രൂപ സെയില്‍സ്‌ ടാക്സ്‌ കടത്ത്‌ കൂലി കമ്മീഷന്‍ തുടങ്ങിയവ ഏകദേശം10 രൂപ അതായത്‌ കമ്പനി വിലയുടെ ഏകദേശം ഇരട്ടി കൊടുത്താണ്‌ ഈ കുണ്ടാമണ്ടി നമ്മള്‌ ബണ്ടീല്‌ കേറ്റണത്‌ജൈവ ഡീസല്‍ നിര്‍മിക്കാവുന്ന ജെട്രൊഫ പോലുള്ള സസ്യങ്ങള്‍ കൃഷി ചെയ്ത്‌ ഓയിലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ഇടതുപക്ഷ ബുദ്ധിജീവികളടക്കമുള്ള പലരുടെയും അഭിപ്രായം. അത്‌ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന പോലെയാകില്ലെ? സ്വാഭാവികമായും കൂടുതല്‍ വരുമാനം കിട്ടുമെന്നതു കൊണ്ട്‌ നെല്ലും ഗോതമ്പും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നത്‌ നിര്‍ത്തി കര്‍ഷകര്‍ ജെട്രൊഫ കൃഷി തുടങ്ങിയാല്‍ കുണ്ടന്മാരെ ഞമ്മള്‌ ഡീസലു മോന്തി പയിപ്പ്‌ മാറ്റേണ്ടി ബരൂലൊ. ഇന്നത്തെ ഭക്ഷ്യ ക്ഷാമത്തിനും വിലവര്‍ദ്ധനവിനും പ്രധാന കാരണം അമേരിക്കയുടെ കൃഷിയിടങ്ങളില്‍ മിക്കതും ജൈവ ഓയില്‍ കൃഷിക്കായി മാറ്റി വെച്ചതാണ്‌ എന്ന സത്യം നമ്മെ പല്ലിളിച്ചു കാണിക്കുമ്പോള്‍ ഇന്ത്യയിലും അതു തുടരാന്‍ ശ്രമിക്കുന്നവരോട്‌ അതിമോഹമാണ്‌ മോനെ ദിനേശാ അതിമോഹം എന്ന് ആരെങ്കിലും വിളിച്ചു പറയണ്ടെ?