Friday, March 7, 2008

കാവ്യയുടെ കണ്ണുകള്‍

അഴകാര്‍ന്ന കണ്ണുകള്‍ “നീലത്തടാകങ്ങളൊ സഖീ നിന്‍ നീലനയനങ്ങളൊ” എന്ന് പണ്ട്‌ യേശുദാസ്‌ പാടിയത്‌ ഈ കണ്ണുകളെ കുറിച്ചായിരിക്കും. രാഹുല്‍ സ്വപ്നത്തില്‍ കണ്ട ആ കണ്ണുകളെ ഓര്‍ത്തു കിടന്നു. മുകളില്‍ ചെറിയമ്മയുടെ മുറിയിലെ ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ ശബ്ദമൊഴിച്ചാല്‍ തികഞ്ഞ നിശബ്ദത. രാഹുല്‍ തൊണ്ട വിറപ്പിച്ചുകൊണ്ട്‌ പാടി ഏകാന്ത ത യുടെ അപാാരാതീീീരം ചെറിയമ്മ ഉണര്‍ന്ന് പേടിച്ചു കരഞ്ഞാലോ എന്നോര്‍ത്ത്‌ ഉടന്‍ പാട്ടുനിര്‍ത്തുകയും ചെയ്തു. ഒരു മൂത്രശങ്കയുണ്ടോ അവന്‍ ഗാഢമായി ആലോചിച്ചു. ങും... വേണമെങ്കില്‍ ഒന്നു പാസ്സ്സാക്കാം. ബെര്‍മുഢയുടെ ചരടും അഴിച്ചുകൊണ്ട്‌ ബാത്ത്‌ റൂമിലേക്കു നടക്കുമ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പാടാന്‍ പറ്റിയ നല്ലൊരു പാട്ടേതാണെന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്‌ ഫ്ലെഷ്‌ വലിച്ച്‌ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ അവന്‍ ആകെ അസ്വസ്ഥനായിരുന്നു നല്ലൊരു പാട്ടു കിട്ടാത്ത കാരണം ഒന്നുമങ്ങട്‌ ശരിയായില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അങ്ങട്ട്‌ വരുന്നുമില്ല ഉറങ്ങാതിരുന്നാല്‍ ശരിയാവില്ല നാളെ കാവ്യയുടെ കൂടെ അവളുടെ ബര്‍ത്ത്‌ ഡേ ആഘോഷിക്കാനുള്ളതാണ്‌. കാവ്യ...... ഊഷരഭൂമിയില്‍ പെയ്ത പനിനീര്‍മഴപോലെ തന്റെ ജീവിതത്തില്‍ പെയ്തിറങ്ങിയ സുന്ദരിക്കുട്ടി.നാളെ അവളും താനും മാത്രമുള്ള സുവര്‍ണനിമിഷങ്ങള്‍.അവള്‍ക്കായി വാങ്ങിയ വെളുത്ത കുഞ്ഞു ടെഢ്ഢി ബെയറിനെ അവന്‍ അരുമയോടെ തലോടി.
പെട്ടെന്ന് മുറിയിലേക്ക്‌ രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു വന്നു രാഹുല്‍ അവയെ സൂക്ഷിച്ചു നോക്കി. മിന്നാമിനുങ്ങുകളല്ല അവന്‍ ഒരു ഞെട്ടലോടെ കണ്ടു അത്‌ രണ്ടു കണ്ണുകളായിരുന്നു. ആ കണ്ണുകള്‍ അവന്റെ മുന്നില്‍ പറന്നുവന്നിരുന്നു.സ്വപ്നത്തില്‍ കണ്ട അതേ കണ്ണുകള്‍.... അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ ആ കണ്ണുകളോട്‌ ചോദിച്ചു ഏതു സുന്ദരിയുടെ കണ്ണുകളാണു നിങ്ങള്‍ എന്തെ നിങ്ങള്‍ മാത്രം വന്നൂ? ചുണ്ടുകളെ കൂടെ കൊണ്ടുവന്നിരുന്നെങ്കില്‍ എനിക്കു നിന്റെ സംസാരം കേള്‍ക്കാമായിരുന്നല്ലോ. ചെവികളെക്കൂടി കൊണ്ടുവന്നിരുന്നെങ്കില്‍ ഞാന്‍ പറയുന്നത്‌ നിനക്ക്‌ കേള്‍ക്കാമായിരുന്നല്ലോ.അല്ലെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ നമുക്ക്‌ എന്തെങ്കിലും കുസ്രുതികളൊപ്പിച്ച്‌ ഈ രാത്രി കഴിച്ചു കൂട്ടാമയിരുന്നില്ലേ?. ആ കണ്ണുകള്‍ കുറെ നേരം കൂടി അവനെ നോക്കിയിരുന്ന ശേഷം ജനലിലൂടെ പുറത്തേക്ക്‌ പറന്നു പോയി

അപ്പോള്‍ ദൂരെ നഗരത്തില്‍ ഒരാശുപത്രിയിലെ ഡോക്ടര്‍ കാവ്യയുടെ നിര്‍ജീവമായ ശരീരം വെള്ളത്തുണികൊണ്ട്‌ മൂടുകയായിരുന്നു.

ആകാശത്തിന്റെ വാതില്‍

പെരുമലയിലെ ചെറു ഗുഹയില്‍ കിടന്ന് വാലാത്തന്‍ കണ്ണു തുറന്നു.ത്രാവി കഴിഞ്ഞു ഗുഹയിലെത്തിയതു മാത്രം ഓര്‍മയുണ്ട്‌.നേരമെത്രയായൊ എന്തൊ പടച്ചവനെ എന്തൊരു ഉറക്കമാണ്‌ ഉറങ്ങിയത്‌. എന്തെല്ലാം പേക്കിനാക്കളാണ്‌ കണ്ടത്‌.കാറ്റിന്റെ വേഗത്തിലുള്ള കുതിരപ്പുറത്ത്‌ പാഞ്ഞു പോയത്‌ ദജ്ജാല്‍ തന്നെ. അള്ളാ കിയാമം നാളിങ്ങെത്തിയൊ? എന്തൊക്കെ ശബ്ദഘോഷങ്ങളൊടെയാണ്‌ ദജ്ജാലിന്റെ തടിയന്‍ കുതിര പാഞ്ഞു പോയത്‌. താഴ്‌വരയിലെ കൊച്ചു പള്ളിയില്‍ നിന്നും മൂസ്സാം കുട്ടി മൊല്ലാക്കയുടെ ബാങ്കു വിളിക്ക്‌ കാതോര്‍ത്തു കൊണ്ട്‌ വാലാത്തന്‍ കണ്ണടച്ചു കിടന്നു. പൂര്‍വാശ്രമത്തില്‍ കയ്തക്കുണ്ട്‌ ഗ്രാമത്തിലെ സുപ്പര്‍സ്റ്റാറായിരുന്നു വാലാത്തന്‍. ആറടി ഉയരവും കാരിരുംബിന്റെ കരുത്തും കരിവീട്ടിയുടെ നിറവുമുള്ള വണ്ടിക്കാരന്‍ വാലാത്തന്‍. ആനകളെപ്പോലെയുള്ള കൂറ്റന്‍ കാളകളെ പൂട്ടിയ ആ ഇരട്ട കാളവണ്ടിയുടെ കുടമണി ശബ്ദം കേട്ടാല്‍ നാട്ടിലെ പെണ്ണുങ്ങളെല്ലാം ജാലകത്തിരശ്ശീല മാറ്റി സുറുമക്കണ്ണുകളാല്‍ ചൂണ്ടയെറിയാന്‍ തുടങ്ങും.പൂവംബുകളെ നിസ്സാരമായി തട്ടിയെറിഞ്ഞു കൊണ്ട്‌ അറബിക്കഥയിലെ സുല്‍ത്താന്‍ പറന്നുപോകും വിടര്‍ന്ന മാറിടത്തിലെക്കും കള്ളിത്തുണിയുടെ കീഴിലെ തടിച്ച കരിംതുടകളിലേക്കും നോക്കി കന്യകകളും പത്തു പെറ്റവരും നെടുവീര്‍പ്പിടുംനാലാം കുളികഴിഞ്ഞ്‌ പായും മടക്കി നനഞ്ഞ തുണികളുമായി പുഴക്കടവില്‍ നിന്നും വരുബോഴാണ്‌ ഉമ്മുകുത്സു ആ സുല്‍ത്താനെ ആദ്യമായി കാണുന്നത്‌.സുറുമയെഴുതാതെ തന്നെ കറുത്തിരുണ്ട കണ്ണുകളും ഈറന്‍ തുണിയില്‍ പൊതിഞ്ഞ ആലുവത്തുണ്ടുപോലുള്ള ദേഹഭംഗിയുമുള്ള ഹൂറിയെ വാലാത്തനും കണ്ടു.ആദ്യ കാഴ്ച്ചയില്‍ തന്നെ ഖല്‍ബിലാരോ കൊളുത്തിട്ടു വലിച്ചപോലെ. റസ്സൂലായ തമ്പുരാനെ തോട്ടവും പാട്ടവുമുള്ള ഉണ്ണീങ്കുട്ടി ഹജിയാരുടെ പുന്നാരമോള്‍ ഉമ്മുക്കുത്സു വണ്ടിക്കാരനു കൊതിക്കാനും കൂടി പറ്റാത്തവള്‍.പക്ഷെ വാലാത്തനു മുന്‍പില്‍ അതൊന്നും ഒരു പ്രശ്നമായില്ല.ഒരു ദിവസം കുളി കഴിഞ്ഞു വരുന്ന പെണ്ണിനു മുന്‍പില്‍ വണ്ടി നിറുത്തി അയാള്‍ അവളോടു പറഞ്ഞു "കേറിന്‍"അവള്‍ അനുസരണയോടെ വണ്ടിയില്‍ കയറി അന്നുതൊട്ട്‌ ഒന്നിച്ചു താമസവും തുടങ്ങി.വര്‍ഷങ്ങള്‍ കഴിഞ്ഞു.വയനാട്ടില്‍ വണ്ടി പ്പണിയും കഴിഞ്ഞ്‌ എട്ടാം നാള്‍ തിരിച്ചെത്തി വീടിന്റെ കതകു തള്ളിത്തുറന്ന വാലാത്തന്‍ ആ കാഴ്ച കണ്ടു ഞെട്ടി ഉമ്മുക്കുത്സുവിന്റെ അകത്തിവെച്ച വെളുത്ത പെരും തുടകള്‍ക്കിടയില്‍ പെരുമ്പാമ്പിനെപ്പോലെ പുളയുന്ന കറുത്ത പുരുഷദേഹം അന്ന് അഭയം തേടിയ ഗുഹയാണിത്‌.നേര്‍ച്ചകളും പെരുന്നാളുകളും ഒട്ടനവധി കഴിഞ്ഞു പോയി. ഇനി ഈ കുന്നില്‍ നിന്നും മടക്കയാത്രയില്ല.പുറത്ത്‌ എന്തോ ശബ്ദം കേള്‍ക്കുന്നു അയാള്‍ ചെവിയോര്‍ത്തു അതെ അതേ ശബ്ദം തലേന്നു കണ്ട സ്വപ്നത്തിലെ അതേ ശബ്ദം ദജ്ജാലിന്റെ കുതിര പറന്നു പോയപ്പോള്‍ കേട്ട അതേ വാദ്യഘോഷം. അയാള്‍ ഗുഹക്കു പുറത്തിറങ്ങി അതാ അവിടെ ജെ സി ബി യും റ്റിപ്പര്‍ ലോറികളുമായി കുന്നു നിരപ്പാക്കി ഫ്ലാറ്റു പണിയാന്‍ വന്നവര്‍ അവര്‍ ആ കുന്നും നിരത്താന്‍ തുടങ്ങിയപ്പോള്‍ തലയില്‍ കയ്യും വച്ച്‌ വാലാത്തന്‍ മുകളിലേക്ക്‌ നോക്കിയിരുന്നു അവിടെ ആകാശത്ത്‌ സുബര്‍ക്കത്തിന്റെ വാതില്‍ തുറക്കുന്നുണ്ടോ?

Thursday, March 6, 2008

മൈക്രോസോഫ്റ്റ്‌ പിടി മുറുക്കുന്നു

മൈക്രോസോഫ്റ്റ്‌, കോടികളുടെ ആസ്ഥിയുള്ള ബഹുരാഷ്ട്ര ഭീമന്‍,പണ്ട്‌ ഐ.ബി.എം ആദ്യത്തെ പെര്‍സണല്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചപ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡെവലപ്‌ ചെയ്യാന്‍ അന്നത്തെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം രാജാക്കന്മാര്‍ വിസമ്മതിച്ചപ്പോള്‍ ചുളുവില്‍ ചാന്‍സു കിട്ടിയ കൊച്ചു കമ്പനി പി.സി ഡോസില്‍ നിന്നു കടമെടുത്ത എം എസ്‌ ഡോസില്‍ തുടങ്ങി ഇന്നു കമ്പ്യൂട്ടറിന്റെ അവസാന വാക്കായി മാറിയ അല്‍ഭുത വളര്‍ച്ച(90-91 കാലത്ത്‌ പി.സി ഡോസ്‌ ഉപയോഗിച്ച ഓര്‍മ്മ എനിക്കുമുണ്ട്‌)പഴയ എളിയ വളര്‍ച്ചയുടെ വിദൂരമായ ഓര്‍മകള്‍ പോലും ഇന്നു എം എസിനില്ല.ചുറ്റുമുള്ള ചെറിയ കമ്പനികളെയെല്ലാം വെട്ടിനിരത്തിയും വെട്ടാന്‍ പറ്റാത്തതിനെയെല്ലാം വിലകൊടുത്തു വാങ്ങിയും എം എസ്‌ എതിരാളികളില്ലാത്ത്‌ ഒരു സമ്രാജ്യത്ത്വത്തിന്റെ അധിപതികളായി മാറി.കുറച്ച്‌ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ വളര്‍ച്ച്‌ കുറച്ചൊന്നുമല്ല എം.എസ്‌. ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്‌. യുടൂബിനും ഓര്‍കൂട്ടിനുമൊക്കെ അപരന്‍ മാരെ ഇറക്കി ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങ്‌ ഏല്‍ക്കുന്നില്ല.പണ്ട്‌ ലോട്ടസ്സ്‌ 123വിനെ നശിപ്പിക്കാന്‍ നോട്ട്‌ പാടും വെര്‍ഡ്‌ പാടുമൊക്കെ വിന്റോസില്‍ ചേര്‍ത്തതും പിന്നീട്‌ ബ്രസറുകളിലെ രാജാവായിരുന്ന നെറ്റ്‌ സ്കേപ്പിനെ, ഇന്റര്‍നെറ്റ്‌ എക്സപ്ലോറര്‍ സൗജന്യമായി വിതരണം ചെയ്തു തകര്‍ത്തതു മെല്ലാം ഭാവിയില്‍ വെല്ലുവിളിയായേക്കാവുന്ന ഒരു കമ്പനിയെ തുടക്കത്തിലേ നശിപ്പിക്കുക എന്ന അജണ്ടയായിരുന്നു. ഗൂഗിളിനു നെറ്റില്‍ ഉള്ള സ്വീകാര്യത എം.എസിന്റെ ചങ്കിടിപ്പു കൂട്ടുന്നതിന്റെ കാര്യം മനസ്സിലായില്ലെ.ഇപ്പൊഴാണെങ്കില്‍ സമയവും അത്ര അനുകൂലമല്ല ആനയും അമ്പാരിയുമായി കൊണ്ടുവന്ന വിസ്ത അത്രക്കങ്ങ്‌ ഏറ്റില്ല സ്വകാര്യതയെ തകര്‍ക്കുന്ന ചില രഹസ്യ കോഡ്‌ ഇതിലടങ്ങിയതിനെയും. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ തടയിടുന്ന ചില പരിധികള്‍ വച്ചതും ജനങ്ങള്‍ക്കിഷ്ടപ്പെട്ട മട്ടില്ല.
യാഹു വിന്റെ ഷെയറുകള്‍ക്ക്‌ അല്‍പം വില കുറഞ്ഞതും യാഹു ഒരല്‍പം സാമ്പത്തിക ഞെരുക്കത്തിലാണൊ? എന്ന വാര്‍ത്തകള്‍ പുറത്തു വന്നതും ആയിടക്കാണ്‌.തേടിയ വള്ളി ഇതായിരുന്നു എന്നു മനസ്സിലക്കിയ എം.എസ്‌ ഡോളര്‍ ചാക്കുകളുമായി യാഹുവിനു ചുറ്റും മണപ്പിച്ചു നടക്കുന്ന കാഴ്ച്ചയാണ്‌ നമ്മള്‍ ഇപ്പോള്‍ കാണുന്നത്‌.യാഹു ഇതുവരെ വീണിട്ടില്ലെങ്കിലും താമസിയാതെ അതു സംഭവിക്കുമെന്നാണ്‌ വിദഗ്ദ്ധമതം.ഏതായാലും ഗൂഗിളിന്റെ സി ഇ ഒ. എറിക്‌ യാഹുവിന്റെ സി ഇ ഒ ആയ ജെറി യെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു എന്നും എം.എസിന്റെ ഭീഷണിക്കെതിരെ ഒന്നിച്ചു നില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു എന്നുമുള്ള പിന്നാമ്പുറ വര്‍ത്തമാനം സത്യമാണൊ എന്നു നമുക്കു കാത്തിരിക്കാം
manu